ഉദയ്പൂരിൽ ഫ്രഞ്ച് വനിതയെ അപ്പാർട്മെന്റിൽ എത്തിച്ച് പീഡിപ്പിച്ച സംഭവം; താൻ നിരപരാധിയെന്ന് കാസ്റ്റിംഗ് ഡയറക്ടർ, യുവതി ഹണി ട്രാപ്പിൽ കുടുക്കിയെന്നും ആരോപണം

0

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ വിനോദ സഞ്ചാരിയായ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പരസ്യ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടറായ സിദ്ധാർഥ് എന്നയാളാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഒരു പാർട്ടിക്കിടെ പരിചയപ്പെട്ട ഫ്രഞ്ച് വനിതയെ ഉദയ്പൂരിലെ മനോഹരമായ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞ് സ്വന്തം അപ്പാർട്മെന്റിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ താൻ നിരപരാധിയാണെന്നും യുവതി തന്നെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്നുമാണ് കാസ്റ്റിംഗ് ഡയറക്ടർ പറഞ്ഞത്.

വിനോദ സഞ്ചാരിയായ ഫ്രഞ്ച് വനിത ജൂൺ 22നാണ് ഡൽഹിയിൽ നിന്നും ഉദയ്പൂരിലെത്തിയത്. നഗരത്തിലെ അംബമത പ്രദേശത്തെ ഒരു ഹോട്ടലിലായിരുന്നു യുവതിയുടെ താമസം. തിങ്കളാഴ്ച രാത്രി ടൈഗർ ഹില്ലിനടുത്തുള്ള ദി ഗ്രീക്ക് ഫാം കഫേയിലും റെസ്ട്രോയിലും പാർട്ടിയിൽ പങ്കെടുക്കുകയും അവിടെ വെച്ച് സിദ്ധാർഥിനെ കണ്ടുമുട്ടുകയും ചെയ്തു. ഹോട്ടലിലേക്ക് മടങ്ങണമെന്ന് സ്ത്രീ ആവർത്തിച്ച് പറഞ്ഞിട്ടും പ്രതി യുവതിയെ അയാളുടെ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിലേക്ക് കൊണ്ടുപോയതായാണ് പരാതിയിൽ പറയുന്നത്.

വിവരം ആരെയെങ്കിലും അറിയിക്കാൻ യുവതിയുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും അതിൽ ചാർജ് ഉണ്ടായിരുന്നില്ല. ഫ്‌ളാറ്റിനുള്ളിൽ ചെന്നപ്പോൾ പ്രതി തന്നെ ആലിംഗനം ചെയ്യാൻ യുവതിയോട് പറഞ്ഞെങ്കിലും യുവതി അത് അനുസരിച്ചില്ല. തുടർന്ന് പ്രതി യുവതിയെ ബലാത്സംഗം ചെയ്തുവെന്നും എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ഫ്രഞ്ച് യുവതിയെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ജീവനക്കാരോട് യുവതി സംഭവം വെളിപ്പെടുത്തിയതോടെ അവരാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here