ചെലവ് രണ്ട് കോടി, 50 ഏക്കറിൽ താജ്മഹല്‍ പോലൊരു വീട്; ഭാര്യയ്ക്കായി മാർബിൾ കൊട്ടാരം നിർമിച്ച് വ്യവസായി

0

തന്റെ പ്രിയതമയുടെ ഓർമയ്ക്കായി വെണ്ണക്കൽ സൗധമായ താജ്മഹൽ നിർമിച്ച് ചരിത്രത്തിൽ ഇടം നേടിയയാളാണ് ഷാജഹാൻ ചക്രവർത്തി. ഭാര്യ മുംതാസിന്റെ ഓർമയ്ക്കായി കണ്ണു നീർതുള്ളിയുടെ മാതൃകയിൽ നിർമിച്ച മാർബിൾ കൊട്ടാരം ലോകത്തിന്റെ തന്നെ പ്രണയ സ്മാരകങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോൾ മധ്യപ്രദേശിലെ ഒരു വ്യവസായി താജ്മഹൽ പോലൊരു വീട് നിർമിച്ച് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടിയിരിക്കുകയാണ്. മധ്യപ്രദേശിലെ വ്യവസായി ആനന്ദ് പ്രകാശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച താജ്മഹല്‍ വീട് വൈറലാവുകയാണ്.

ഇന്ത്യയെ ലോകത്തിന് മുന്നില്‍ വാനോളം ഉയര്‍ത്തുന്ന ചരിത്രസ്മാരകമാണ് താജ്മഹല്‍. ഈ ചരിത്ര സ്മാരകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് താജ്മഹല്‍ പോലെ ഒരു വീടുണ്ടാക്കാന്‍ ആനന്ദിന് ഹൃദയസ്പര്‍ശിയായ മറ്റൊരു കാരണവുമുണ്ട്. ‘100% തന്റെ ഭാര്യയ്ക്ക് സമര്‍പ്പിച്ചുകൊണ്ട്, ഞങ്ങളുടെ സ്‌നേഹത്തിന്റെ ശക്തിയെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ വീട്.’ എന്നാണ് ആനന്ദ് പറയുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് മനോഹരമായ താജ്മഹല്‍ മോഡലിലുള്ള വീട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമാണ് തന്റെ വീട് എന്നാണ് ആനന്ദ് പറയുന്നത്.

മുഴുവന്‍ മാര്‍ബിളിനാല്‍ നിര്‍മ്മിതമായ വീട്ടില്‍ നാല് മുറികളാണുള്ളത്. ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ പ്രിയം സരസ്വതാണ് താജ്മഹല്‍ പോലെയുള്ള വീടിന്റെ ദൃശ്യങ്ങള്‍ തന്റെ വീഡിയോയിലൂടെ പുറത്തുവിട്ടത്. ആഗ്രയിലെ താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്ന അതേ മക്രാന മാര്‍ബിള്‍ ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആനന്ദ് വ്യക്തമാക്കി. താജ്മഹലിന്റെ മൂന്നിലൊന്ന് വലിപ്പമാണ് തന്റെ വീടിനുള്ളതെന്നും ആനന്ദ് പറഞ്ഞു. ബിബിസി റിപ്പോര്‍ട്ട് പ്രകാരം വീട് നിര്‍മ്മിക്കുന്നതിന് ഏകദേശം രണ്ട് കോടി രൂപയാണ് ചെലവായിട്ടുള്ളത്. ആനന്ദിന്റെ 50 ഏക്കര്‍ സ്ഥലത്താണ് വീട് പണിതിട്ടുള്ളത്. ഈ അമ്പതേക്കറിനുള്ളില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളുമുണ്ട്.

നാല് മുറികളും ലൈബ്രറിയും, മാര്‍ബിളില്‍ കൊത്തിയെടുത്ത തൂണുകളും, ഭംഗിയുള്ള വാതിലുകളുമെല്ലാം വീടിന്റെ ആകര്‍ഷണീയത കൂട്ടുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ കണ്ട നിരവധി ആളുകളാണ് വീടിനെയും ആനന്ദിനെയും പ്രശംസിച്ച് കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഒരു സ്‌കൂളും, സ്മാരകവും ഒരേ ഭൂമിയില്‍ ഉണ്ടാക്കിയതോടെ വലിയൊരു സന്ദേശമാണ് ആനന്ദ് മുന്നോട്ട് വയ്ക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. പലരും വീട് കാണാൻ ഇവിടേക്ക് എത്തുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here