തിരുവനന്തപുരം: സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത വയോധികനെ ബസ് മാറ്റി കയറ്റി വിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കല്ലറ ചന്തു ഭവനില്‍ ഇന്ദ്രാത്മജന്‍ (68) നാണ് കെഎസ്ആര്‍ടിസിക്കെതിരെ പരാതി നൽകിയത്. 2574 രൂപ യാത്രക്കാരാണ് നഷ്ടപരിഹാരമായി കെഎസ്ആര്‍ടിസി ഉടൻ കൈമാറണമെന്നാണ് ഉത്തരവ്. 2023 ജനുവരി 11 നാണ് കേസിനാസ്പദമായ സംഭവം. തമ്പാനൂരില്‍ നിന്നും ഇന്ദ്രാത്മജന്‍ കിളിമാനൂരിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ പട്ടത്തെത്തിയപ്പോള്‍ ബസ് ഡിപ്പോയില്‍ നിന്നും തിരികെ തമ്പാനൂരിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ദ്രാത്മജന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതിന് തടസ്സം നില്‍ക്കുകയായിരുന്നു.
പിന്നാലെ തമ്പാനൂരില്‍ നിന്നും മറ്റൊരു ബസ് വരുത്തിച്ചാണ് യാത്ര ആരംഭിച്ചത്. എന്നാല്‍ സംഭവത്തിൽ ഇന്ദ്രാത്മജന്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന പൗരനായ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നതിനാലാണ് കൂടുതല്‍ ചാര്‍ജ് കൊടുത്ത് സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്തതെന്നും തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ടത്.

