ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂണ്‍ 22ന്; ആക്‌സിയം-4 ദൗത്യം ഒരുക്കങ്ങൾ പൂർത്തിയായെന്ന് സ്പേസ് എക്‌സ്

0

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ആക്‌സിയം ദൗത്യം ജൂണ്‍ 22ന് നടത്തുമെന്ന് സ്പേസ് എക്‌സ് അറിയിച്ചു. ജൂൺ 19ന് വിക്ഷേപണം നടത്തിയേക്കുമെന്നാണ് ആക്സിയം സ്പേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് മാറ്റിവെക്കുകയായിരുന്നു. നാസയും സ്പേസ് എക്സുമായി ചേർന്നാണ് തീയതി പ്രഖ്യാപിച്ചത്. നിലവില്‍ ശുഭാംശുവും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്. ദൗത്യം നടത്താൻ ജൂൺ അവസാനം വരെ സമയമുണ്ടെന്ന് കഴിഞ്ഞ ദിവസം ആക്സിയം അറിയിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളില്‍ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതിനെ തുടർന്നാണ് യാത്ര 19 ന് നടത്തുമെന്ന് അറിയിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമായിരുന്നതും തടസമായി.

നിലയത്തിലെ സ്വെസ്ദ എന്ന റഷ്യന്‍ മൊഡ്യൂളില്‍ മര്‍ദ്ദ വ്യതിയാനം ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് യാത്ര നീട്ടിവെച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ മൊഡ്യൂളിലെ ചില ചോര്‍ച്ചകള്‍ റഷ്യന്‍ കോസ്മനോട്ടുകള്‍ പരിഹരിച്ചിരുന്നു. മേയ് 29ന് നിശ്ചയിച്ചിരുന്ന ദൗത്യം ആദ്യം കാലാവസ്ഥ പ്രശ്‌നവും പിന്നീട് ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ദ്രവീകൃത ഓക്‌സിജന്‍ ചോര്‍ച്ച കാരണവും നാല് വട്ടം മാറ്റി വച്ചിരുന്നു. ലോഞ്ച് പാഡില്‍ തുടരുന്ന റോക്കറ്റില്‍ സ്‌പേസ് എക്‌സ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി.

കഴിഞ്ഞ ദിവസം വിക്ഷേപണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിന്നീട് ബഹിരാകാശ നിലയത്തിലെ പ്രശ്‌നം പുറത്തുവരുന്നത്. ശുഭാംശുവിനെ കൂടാതെ നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ. ഇസ്രൊ ചെയര്‍മാന്‍ അടക്കമുള്ള 18 അംഗ ഇന്ത്യന്‍ സംഘവും ഫ്‌ലോറിഡയില്‍ തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here