തിരുവനന്തപുരം: പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ സംസ്ഥാന സർവീസിലേക്ക് എത്തുന്നതോടെ എഡിജിപി എം ആർ അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റം വൈകും. ഒരു വർഷം കഴിഞ്ഞാകും ഇനി നിയമനം എന്നാണ് സൂചന. ഷെയ്ഖ് ദർവേസ് വിരമിക്കുന്ന ഒഴിവിൽ നാളെ മുതൽ ഡിജിപി ആകേണ്ടതായിരുന്നു അജിത് കുമാർ. എന്നാൽ, അനധികൃത സ്വത്ത് സമ്പാദനമുൾപ്പെടയുള്ള ആരോപണം നിലനിൽക്കുന്നതിനാൽ സർക്കാരിന്റെ സാധ്യത പട്ടികയിൽ അജിത് കുമാറിനെ ഉൾപ്പെടുത്തിയിരുന്നില്ല. നിലവിൽ സംസ്ഥാനത്തിന് നാല് ഡിജിപി തസ്തികകളാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്.
ഷെയ്ഖ് ദർവേസ് സാഹിബ് വിരമിക്കുമ്പോൾ സീനിയോറിറ്റി പ്രകാരം എം ആർ അജിത് കുമാറാണ് ആ തസ്തികയിലേക്ക് വരേണ്ടിയിരുന്നത്. റവാഡ സംസ്ഥാനത്തേക്ക് വരുന്നതോടെ നാല് തസ്തികകളിലും ആളാവും. ഈ നാല് പേരിൽ ആരെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയാൽ മാത്രമേ അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കു. ഇനി നിധിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലാകും ഡിജിപിയാവുക. നിധിൻ അഗർവാളിന് ഒരു വർഷം സർവീസ് ബാക്കിയുണ്ട്. ഇതോടെ അജിത് കുമാർ ഇനിയും ഒരു വർഷം കാത്തിരിക്കേണ്ടതായി വരും.

