വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന്‍ ഷൗക്കത്തിന് കഥയെഴുതാന്‍ പോകാം, സ്വരാജിന് എകെജി സെന്ററില്‍ പോകാം, എനിക്ക് നിയമസഭയിലും പോകാം: പി വി അന്‍വര്‍

0

നിലമ്പൂരില്‍ തനിക്ക് 75000ന് മുകളില്‍ വോട്ടുലഭിക്കുമെന്ന് പറയുന്നത് തന്റെ അമിത ആത്മവിശ്വാസമല്ല യാഥാര്‍ഥ്യമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് കഥയെഴുതാന്‍ പോകാമെന്നും സ്വരാജിന് എകെജി സെന്ററില്‍ പോകാമെന്നും തനിക്ക് നിയമസഭയില്‍ പോകാമെന്നും പി വി അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫ് ല്‍ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കുമെന്നും യുഡിഎഫ് ല്‍ നിന്ന് 35 % വോട്ടും ലഭിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

2016 ല്‍ ആര്യാടന്‍ ഷൗക്കത്ത് ന്റെ ബൂത്തില്‍ താന്‍ ആണ് ലീഡ് ചെയ്തതെന്നും ഇത്തവണയും നമ്മുക്ക് കാണാമെന്നും പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞല്ല വോട്ടുപിടിക്കുന്നതെന്നും സിനിമ ഡയലോഗ് പറഞ്ഞാണ് വോട്ടുചോദിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്നും മറിച്ചൊരു വിധി വന്നാല്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോ എന്നും അന്‍വര്‍ ചോദിച്ചു. ആര്‍എസ്എസിന്റെ കൂടെക്കൂടിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച സിപിഐഎം വൈകീട്ട് അതില്‍ നിന്ന് മലക്കം മറിയേണ്ടി വന്നു. പിന്നീട് പ്രതിക്രിയാവാദമെന്നൊക്കെ പറയാന്‍ ശ്രമിച്ചു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ പാര്‍ട്ട്ണറുമാര്‍ ഇപ്പോള്‍ അംബാനിയും അദാനിയുമൊക്കെയാണ്. അതിനാല്‍ രാഷ്ട്രീയമല്ല പച്ചയായ വര്‍ഗീയത മാത്രമേ പറയാനുള്ളൂവെന്നും അന്‍വര്‍ ആഞ്ഞടിച്ചു.

രാവിലെ 7 മണിക്ക് തന്നെ നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രാവിലെ തന്നെ ദൃശ്യമാകുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം.

LEAVE A REPLY

Please enter your comment!
Please enter your name here