തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിശദീകരണം തേടി.
അടിയന്തരമായി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി.
പോക്സോ കേസിൽ പ്രതിയായ വ്‌ലോഗർ മുകേഷ് എം നായരാണ് തിങ്കളാഴ്ച രാവിലെ ഫോർട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തത്.
കോവളത്തെ റിസോർട്ടിൽ വെച്ച് റീൽസ് ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നും നിർബന്ധിച്ച് അർധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എം നായർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയിൽ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്റെ വിശദീകരണം

