കൊച്ചി: കേരള തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ ദൂരത്ത് എംഎസ്‌സി എൽസ- 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എംഎസ്‌സി കപ്പൽ കമ്പനിയാണ് ഒന്നാം പ്രതി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഷിപ്പ് മാസ്റ്ററാണ് രണ്ടാം പ്രതി.
അതേസമയം മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം കപ്പൽ കൈകാര്യം ചെയ്‌തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കപ്പലിനെതിരെ കേസ് വേണ്ടെന്ന തീരുമാനം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്.
അതേസമയം കേസെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന വാദമാണ് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചത്. എന്നാൽ കേരള തീരത്തിന് സമീപം മറ്റൊരു കപ്പലപകടം കൂടി നടന്നതോടെ ആ സംഭവത്തിൽ സ്വാഭാവികമായ നിയമനടപടികളിലേക്ക് കടക്കേണ്ടിവരും. അതുകൊണ്ട് ആദ്യ കപ്പലപകടത്തിൽ കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർന്നേക്കാം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേസെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം.

