കോഴിക്കോട്: കൊളംബോയിൽ നിന്ന് മുംബയിലേക്ക് പോകുന്നതിനിടെ തീപിടിച്ച വാൻഹായ് 503 എന്ന ചരക്കുകപ്പലിൽ അപകടകരമായ രാസവസ്തുക്കളുണ്ടെന്ന് റിപ്പോർട്ട്. തനിയെ തീപിടിക്കുന്നവ ഉൾപ്പടെ നാല് തരത്തിലുള്ള രാസവസ്തുക്കൾ കപ്പലിലുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
അതേസമയം വായു സ്പർശം കൊണ്ടും ഘർഷണത്താലും തീപിടിക്കുന്ന രാസവസ്തുക്കളാണ് കപ്പലിലുള്ളത് എന്നും വിഷാംശമുള്ള വസ്തുക്കളും കപ്പലിലെ കണ്ടെയ്നറുകളിലുണ്ടെന്നും ആണ് പുറത്തു വരുന്ന വിവരം. 20 കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
തീ അണയ്ക്കാൻ നാല് കോസ്റ്റ്ഗാർഡ് കപ്പലുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ കപ്പലിൽ പൊട്ടിത്തെറിയുമുണ്ടായി. ഡെക്കിലാണ് സ്‌ഫോടനമുണ്ടായത്. കപ്പലിൽ ആകെ 22 പേരാണ് ഉണ്ടായത്. കടലിൽ ചാടിയ 18 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് പേരെ കാണാതായി.

