കിഴക്കമ്പലം: കൊച്ചിയിൽ വീട്ടിൽ പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ചു. അസം സ്വദേശിനിയായ യുവതി വൈകിട്ട് 3 മണിയോടെ പെരിങ്ങാല പോത്തനാംപറമ്പിലെ വാടക വീട്ടിലായിരുന്നു ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. രണ്ടു ദിവസം മുൻപ് കണ്ണൂരിൽ നിന്നുവന്ന മജിത കാത്തുവാണു (25) മാസം തികയാതെ ഒരാൺകുട്ടിയേയും പെൺകുട്ടിയേയും പ്രസവിച്ചത്.
സംഭവം അറിഞ്ഞ് ആശാവർക്കറായ സുനിത ഇടപെട്ട് കുട്ടികളെയും മാതാവിനെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൺകുട്ടി മരിച്ചു. പെൺകുട്ടിക്കു ജീവൻ ഉണ്ടെന്നു കണ്ടതോടെ പെൺകുട്ടിയെ എറണാകുളം മെഡിക്കൽ കോളജിൽ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴരയോടെ മരണം സംഭവിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. മജിത കാത്തു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്ലൈവുഡ് കമ്പനിയിലെ ജോലിക്കായാണു യുവതിയുടെ കുടുംബം പെരിങ്ങാലയിൽ എത്തിയത്. മുബാറക് അലിയാണ് മജിത കാത്തുവിന്റെ ഭർത്താവ്. സംഭവത്തിൽ അമ്പലമേട് പൊലീസ് കേസെടുത്തു.

