മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന് വീണ്ടും തിരിച്ചടി. അൻവറിനെ ആം ആദ്മി പാർട്ടി പിന്തുണക്കില്ല. പിവി അൻവറിൻ്റെ മുന്നണിയിലും ആം ആദ്മി പാർട്ടി ഭാഗമാകില്ല.
അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പാർട്ടി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും പിന്തുണ പിൻവലിച്ചത്.
എഎപി സംസ്ഥാന ഘടകം അൻവറിനൊപ്പം നിലപാടെടുത്തതിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും ബൃന്ദ കാരാട്ടും ഇന്നലെ ദില്ലിയിലെ അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു.
ദില്ലി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷിയും ചർച്ചയിൽ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് എഎപിയുടെ നിലപാട് മാറ്റം എന്നത് ശ്രദ്ധേയമാണ്.

