തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ. അരുവിക്കരയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന അനിൽ ബാബുവും പൂന്തുറ സ്വദേശി കൃഷ്ണനുമാണ് അറസ്റ്റിലായത്. സെക്രട്ടറിയേറ്റിൽ ജോലി വാഗ്‌ദാനം ചെയ്ത് ഇവർ നാലുപേരിൽ നിന്നായി 25 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. കബളിക്കപ്പെട്ടതോടെ പൂന്തുറ സ്വദേശി പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സെക്രട്ടേറിയറ്റിൽ മുൻപ് താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തീരമേഖലയിലെ സുഹൃത്തുക്കളുമായി ചേർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളിൽ നിന്നായി ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയത്.
കഴിഞ്ഞ മാർച്ച് മുതലാണ് അരുവിക്കരയിൽ വാടകയ്ക്ക് താമസിച്ചു വന്ന അനിൽ ബാബുവും പൂന്തുറ സ്വദേശി കൃഷ്ണനും ചേർന്ന് വ്യാപകമായി പണം തട്ടാൻ ശ്രമം തുടങ്ങിയത്. ഒരു ലക്ഷം രൂപയോളമാണ് ഓരോ ആളുകൾക്കും നഷ്ടമായതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരായ നാലുപേരിൽനിന്നാണ് കൂടുതൽ പണം നഷ്ടമായത്. അമ്പതോളം പേരിൽ നിന്നും സെക്രട്ടറിയേറ്റിലെ താൽക്കാലിക ജോലി വാഗ്‌ദാനം ചെയ്ത് വിവിധ കാലങ്ങളിലായി ഇവർ ലക്ഷങ്ങൾ തട്ടിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

