കൊച്ചി: എറണാകുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്നകേസിൽ പ്രതിയായ അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അമ്മയെ ഉടൻ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും. അതേസമയം, നാലു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയതിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.
മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന. എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായാണ് കണ്ടെത്തൽ. കുഞ്ഞിന്‍റെ അച്ഛന്‍റെ അടുത്ത ബന്ധുവിനെയാണ് സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു. കുഞ്ഞിന്‍റെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്

