വിദേശ വിദ്യാർത്ഥികൾക്ക് നേരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർശന നടപടി. വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തിവെച്ചു. എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇന്റർവ്യൂകളെയാണ് നടപടി ബാധിക്കുക. വിദേശ വിദ്യാർഥികൾക്കുള്ള വിസ അപ്പോയിന്റ്മെന്റുകൾ മരവിപ്പിച്ചു. ട്രംപ് ഭരണകൂടം തങ്ങളുടെ കടുത്ത കുടിയേറ്റ അജണ്ട നിറവേറ്റുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി നാടുകടത്തല്‍ വര്‍ധിപ്പിക്കാനും വിദ്യാര്‍ത്ഥി വിസ റദ്ദാക്കാനും ശ്രമിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. വിദ്യാർഥികൾ ക്ലാസ് കട്ട് ചെയ്താൽ വിസ റദ്ദാകും. നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല.
പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകൾ ഒഴിവാക്കുകയോ, അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനെ അറിയിക്കാതെ കോഴ്സിൽ നിന്ന് പിന്മാറുകയോ ചെയ്താൽ സ്റ്റുഡൻറ് വിസ റദ്ദാക്കപ്പെടാം. ട്രംപിന്റെ പുതിയ നയം സ്റ്റുഡന്റ് വിസ പ്രോസസിങ്ങിനെ മാത്രമല്ല, സാമ്പത്തികമായി വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെ വളരെയധികം ആശ്രയിക്കുന്ന അമേരിക്കന്‍ സര്‍വകലാശാലകളെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ഗാസയിലെ ഇസ്രേയല്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തുന്ന് കരുതപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രംപ് ഭരണകൂടം സോഷ്യല്‍മീഡിയ സ്‌ക്രീനിങ്ങ് കടുപ്പിച്ചിരുന്നു.
ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

