റിയാദ്: രണ്ടാഴ്ചയായി കാണാനില്ലായിരുന്ന മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 51 വയസായിരുന്നു. റിയാദിന് സമീപം അൽ ഖർജിലെ മുറിയിലാണ് മൃതദേഹം കണ്ടത്. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ കാണാനില്ലെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. തുടർന്ന് സാമൂഹികപ്രവർത്തകരും ബന്ധുക്കളും അടക്കമുള്ളവർ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല..
ഇതിനിടയിൽ നൗഷാദിന്റെ സുഹൃത്തുക്കളായ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലാണെന്നും മറ്റും വാർത്തകൾ പരന്നു. സുലൈമാനും ഇക്കൂട്ടത്തിൽപെട്ടിട്ടുണ്ടാവാം എന്ന ധാരണയിൽ റിയാദിലെയും അൽ ഖർജിലെയും ജയിലുകളിൽ സാമൂഹിക പ്രവർത്തകർ അന്വേഷണം നടത്തുകയും ചെയ്തു. നൗഷർ താമസിക്കുന്ന മുറിയിൽനിന്ന് ഒരു രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി ചൊവ്വാഴ്ച രാവിലെ ആ കെട്ടിടത്തിൽ താമസക്കാരായ മറ്റുള്ളവർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് റൂമിനുള്ളിൽ ജീർണിച്ച നിലയിൽ മൃതശരീരം കണ്ടത്. പൊലീസും ഫോറൻസിക് വിഭാഗവും മുനിസിപ്പാലിറ്റി അധികൃതരും ചേർന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
നൗഷർ സുലൈമാൻ അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയിരുന്നതായി വിവരം കിട്ടിയെന്ന് സാമൂഹികപ്രവർത്തകർ പറഞ്ഞു. നൗഷർ സുലൈമാന്റെ സുഹൃത്തുക്കളും പ്രദേശത്ത് താമസിക്കുന്ന മലയാളികളടക്കമുള്ളവർ ഈ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ്.

