കൊല്ലം: സഹോദരിമാർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് ആരോപണവുമായി പെൺകുട്ടികളുടെ അച്ഛൻ മുരളി രംഗത്ത്. വിദഗ്ദ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ ഒരാളെ എങ്കിലും രക്ഷിക്കാൻ കഴിഞ്ഞേനെ.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ചേരിക്കോണം സ്വദേശികളായ നീതുവും സഹോദരി മീനാക്ഷിയുമാണ് മരിച്ചത്. സഹോദരൻ രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇഎസ്ഐ ആശുപത്രിയിൽ നിന്ന് ഐസിയുവിൽ പ്രവേശിപ്പിക്കണം എന്ന് നിർദേശിച്ച കുട്ടിയെ നിലത്തു കിടത്തിയെന്ന് മുരളി പറഞ്ഞു.
ഛർദി കൂടിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. രണ്ട് മരണം നടന്നിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത് ഇന്നലെയാണ്. വീഴ്ച്ച അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും മുരളി കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തിൽ വിദഗ്ദ്ധ ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടായെന്ന പരാതി വീട്ടിലെത്തിയ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ ഉള്ള സംഘത്തെ ബന്ധുക്കൾ അറിയിച്ചു.

