കൊച്ചി: പീഡന കേസിൽ മുൻ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിനു നേതൃത്വം നൽകിയ സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. ഒന്നര മാസം മുൻപാണ് അനുപമ സഭാവസ്ത്രം ഉപേക്ഷിച്ച് ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്.
ജലന്തർ രൂപതയുടെ കീഴിൽ കോട്ടയം കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന സന്യാസമഠത്തിലായിരുന്നു അനുപമ. ഇക്കാര്യത്തിൽ ഇതുവരെ അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവിൽ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇൻഫോപാർക്കിലെ ഐടി സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നു ബന്ധുക്കൾ അറിയിച്ചു.
പീഡനക്കേസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ പരസ്യമായി സമരത്തിനിറങ്ങിയത്.
ആലപ്പുഴ പള്ളിപ്പുറം സ്വദേശി അനുപമക്ക് പുറമെ കുറവിലങ്ങാട് കോൺവെന്റിലെ സിസ്റ്റർമാരായ ആൽഫി, നീന റോസ്, അൻസിറ്റ, ജോസഫൈൻ എന്നിവരാണ് 2018 സെപ്റ്റംബർ എട്ടു മുതൽ കൊച്ചി നഗരത്തിൽ സമരമിരുന്നത്. 2018 ജൂണിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡോ.ഫ്രാങ്കോയെ കോട്ടയം ജില്ലാ കോടതി 2022 ജനുവരിയിൽ കുറ്റവിമുക്തനാക്കിയിരുന്നു.

