നിലമ്പൂർ: നിലമ്പൂരിൽ മത്സരിക്കില്ലെന്ന് പി.വി.അൻവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല.
താൻ സാമ്പത്തികമായി തകർന്നതു ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മലമ്പുഴ സീറ്റ് തൃണമൂൽ ഏറ്റെടുക്കാമെന്ന് യുഡിഎഫിനോട് പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥിരമായി തോൽക്കുന്ന രണ്ട് സീറ്റാണ് പിന്നീട് അഭ്യർഥിച്ചത്. അവസാനം ഒരു സീറ്റ് ചോദിച്ചു. ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു.
യുഡിഎഫ് നേതൃത്വത്തിന്റെ മനസ്സിലുള്ളത് അറിയാനാണ് ചോദിച്ചതെന്നും അൻവർ പറഞ്ഞു. യുഡിഎഫിലെ ചില നേതാക്കൾ തനിക്കെതിരെ പ്രവർത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അൻവർ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു
താൻ ആരെയും കണ്ടല്ല എംഎൽഎ സ്ഥാനം രാജിവെച്ചത്. താൻ ഷൗക്കത്തിനെ എതിർക്കുന്നതിൽ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചർച്ചകളിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അൻവർ പ്രതികരിച്ചു. പിണറായിസത്തിൻറെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അൻവർ വിമർശിച്ചു.

