പാകിസ്ഥാൻ ഇന്ത്യൻ നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു, മിസൈലുകളും ഡ്രോണുകളും തകർത്തു, തക്ക മറുപടി നൽകി

0

ദില്ലി: ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നൽകിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ പാകിസ്ഥാൻ  നടത്താനിരുന്ന ആക്രമണത്തെ നിർവീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്റ​ഗ്രേറ്റഡ് കൗണ്ടർ അൺമാൻഡ് ഏരിയൽ സിസ്റ്റവും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉപയോ​ഗിച്ചാണ് പാകിസ്ഥാന്‍റെ മിസൈലാക്രമണം തകർത്തത്. പാകിസ്ഥാന്‍റെ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് അവര്‍ നടത്തിയ ആക്രമണത്തിന്‍റെ തെളിവാണ്. ഇന്ത്യയെ ആക്രമിച്ചതിനും അതിര്‍ത്തിയിലെ ഷെല്ലാക്രമണം ശക്തമായി തുടരുന്നതിലും മറുപടിയായിട്ടാണ് പാകിസ്ഥാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ തകർത്തത്. പാകിസ്ഥാന്‍റെ ആക്രമണശ്രമങ്ങളുടെ തെളിവും വാര്‍ത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

പാകിസ്ഥാന്‍റെ ആക്രമണത്തിന് തുല്യമായ മറുപടിയാണ് നൽകിയത്. നിയന്ത്രണ രേഖയിൽ പ്രകോപനകരമായ നടപടികൾ പാകിസ്ഥാൻ തുടരുകയാണ്. മോട്ടാർ ഷെല്ലുകൾ ഉപയോ​ഗിച്ചും മറ്റു ആയുധങ്ങൾ ഉപയോ​ഗിച്ചും പാകിസ്ഥാൻ അതിര്‍ത്തിയിൽ ആക്രമണം തുടരുകയാണ്.  ഇതുവരെ 16 നിരപരാധികളാണ് കൊല്ലപ്പെട്ടത്. മൂന്നു വനിതകൾ, അഞ്ചു കുട്ടികളും അടക്കമുള്ളവരുടെ ജീവനാണ് നഷ്ടമായത്. ഇതുകൊണ്ട് കൂടിയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, രജൗരി, മേന്ഥർ സെക്ടറുകളിലാണ് പാക് ആക്രമണം ശക്തമായത്. പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഇന്ന് രാവിലെയും മിസൈല്‍ ആക്രമണശ്രമം ഉണ്ടായെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here