തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.
രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിലുംസുരക്ഷ ശക്തമാക്കി.
കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊച്ചി നാവികത്താവളം, ഐഎൻഎസ് ദ്രോണാചാര്യ, ഐഎൻഎസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎൻഎച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു.
കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടി. സൈനികത്താവളങ്ങൾക്കു പുറമേ, വിമാനത്താവളം, തുറമുഖം, എണ്ണശുദ്ധീകരണശാല, എൽഎൻജി ടെർമിനൽ, ഷിപ്‌യാഡ്, കണ്ടെയ്നർ ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചു.

