‘പി വി അൻവർ കോണ്‍ഗ്രസിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റിക്കൊടുത്ത യൂദാസ്’; നിലമ്പൂരിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും എം വി ഗോവിന്ദൻ

0

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നലെ പുറത്തുവന്നന്നത് പി.വി. അന്‍വറിന്റെ യഥാര്‍ത്ഥ രൂപമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവര്‍ത്തിയാണ് അന്‍വറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അന്‍വറിന്റെ പ്രവര്‍ത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘വളരെ ചുരുക്കം ദിവസങ്ങള്‍കൊണ്ട് പ്രചാരണം അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കത്തക്ക രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നിട്ടുള്ളത്. എല്‍ഡിഎഫ് താഴേതലംവരെയുള്ള കമ്മറ്റികളുടെ പ്രവര്‍ത്തനം വളരെ സജീവമായി സംഘടിപ്പിക്കുന്നതിനുവേണ്ടി തീരുമാനിക്കുകയും പ്രവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. നിലമ്പൂരില്‍ പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘എല്‍ഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ പിവി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഒറ്റുകൊടുക്കുന്ന നിലപാടാണ് എടുത്തത് എന്ന സത്യം ഇപ്പോള്‍ പ്രകടമായി പുറത്തുവന്നിരിക്കുകയാണ്. പി.വി. അന്‍വര്‍ നാളെ ഒരുസമയത്ത് യുഡിഎഫിന്റെ പ്രധാന വക്താവായി മാറുമെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു. യുഡിഎഫിന് വേണ്ടിയുള്ള നെറികെട്ട പ്രവര്‍ത്തനമാണ് അന്‍വര്‍ ചെയ്തത്’, എം.വി. ഗോവിന്ദന്‍ ആരോപിച്ചു.

‘ഒറ്റുകൊടുക്കുന്ന യൂദാസിന്റെ മുഖമാണ് യഥാര്‍ഥത്തില്‍ അന്‍വറിന്റേത്. അന്‍വറിന്റെ ഉള്ളിലെ കള്ളത്തരം നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വെളിച്ചത്തായി. തെറ്റായ ഈ സമീപനങ്ങളെയെല്ലാം എതിര്‍ത്തുകൊണ്ട് നിലമ്പൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ കുതിപ്പ് നടത്തും. അന്‍വറിന്റെ പ്രവര്‍ത്തിക്ക് നിലമ്പൂരിലെ ജനങ്ങള്‍ ഈ ഉപതിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here