തിരുവനന്തപുരം: 2000-ന്റെ നോട്ടുകൾ മാറ്റിയെടുക്കാനായി തപാൽ വഴി ഇൻഷുറൻസ് ചെയ്ത് തിരുവനന്തപുരം റിസർവ് ബാങ്കിലേക്ക് അയച്ച തലശ്ശേരി സ്വദേശിയ്ക്ക് 14,000 രൂപ നഷ്ടമായി. കാലിക്കവറാണ് കിട്ടിയത് എന്നായിരുന്നു റിസർവ് ബാങ്കിന്റെ മറുപടി. ‘മിസ്ബാഹി’ൽ കെ മമ്മൂട്ടിക്കാണ് ഇങ്ങനെ പണം നഷ്ടമായത്.
മാർച്ച് 10-നാണ് ഏഴുനോട്ടുകളുടെ സീരിയൽ നമ്പറുകൾ സഹിതം റിസർവ് ബാങ്കിലേക്ക് മമ്മൂട്ടി തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിൽനിന്നും അയച്ചത്. ദിവസങ്ങൾ കഴിഞ്ഞും പണം അക്കൗണ്ടിൽ വരാത്തതിനെത്തുടർന്ന് റിസർവ് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ കാലിക്കവറാണ് ഇവിടെ ലഭിച്ചതെന്നായിരുന്നു അധികൃതരുടെ മറുപടി. തുടർന്ന് മാർച്ച് 14-ന് പണമില്ലാത്ത കാലിക്കവറാണ് കിട്ടിയത് എന്നറിയിച്ച് റിസർവ് ബാങ്കിന്റെ സ്പീഡ് പോസ്റ്റും മമ്മൂട്ടിക്ക് മറുപടിയായി ലഭിച്ചു.
എന്താണ് സംഭവിച്ചത് എന്നറിയാൻ മമ്മൂട്ടി തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിനെ സമീപിച്ചു. ഇവിടെനിന്ന് പണം അയച്ചിരുന്നുവെന്നും പണം നഷ്ടമായത് അന്വേഷിക്കാമെന്നും തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസ് അധികൃതർ പറഞ്ഞതായി മമ്മൂട്ടി വ്യക്തമാക്കി. കൂടുതൽ സുരക്ഷ ഉറപ്പാക്കാൻവേണ്ടിയാണ് താപാലിൽ ഇൻഷുറൻസ് ചെയ്ത് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പണം നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെക്കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണെന്നും ഇവിടെനിന്ന് കൃത്യമായി സീൽചെയ്താണ് പണം അയച്ചതെന്നും തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസ് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.

