ബുചാറസ്റ്റ്: റൊമേനിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തിന് വൻ തിരിച്ചടി. തീവ്ര വലതുപക്ഷ നിലപാടുകളുള്ള ജോർജ്ജ് സൈമണെ പരാജയപ്പെടുത്തി പുരോഗമനവാദിയായ നിക്കുസോർ ഡാൻ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലേക്ക്. നിലവിൽ ബുചാറസ്റ്റ് മേയറായി സേവനം അനുഷ്ഠിക്കുന്ന നിക്കുസോർ ഡാൻ നേടിയത് അട്ടിമറി വിജയമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. 90 ശതമാനത്തിലേറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ നിക്കുസോർ ഡാൻ വിജയം ഉറപ്പിച്ചിരുന്നു. 4.69 ദശലക്ഷം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 54.34 ശതമാനംവോട്ടുകളാണ് നിക്കുസോർ ഡാൻ സ്വന്തമാക്കിയത്. അതേസമയം, എതിർ സ്ഥാനാർത്ഥി ജോർജ്ജ് സൈമണ് 45.66 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
തീവ്ര വലതുപക്ഷ നിലപാടുകാരനായ ജോർജ്ജ് സൈമണെ പുരോഗമനവാദിയായ നിക്കുസോർ ഡാൻ പരാജയപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് റൊമേനിയ. അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിന്റെ രാഷ്ട്രീയത്തിൽ നിന്ന് പ്രേരിതമായ രീതിയിൽ റൊമേനിയയെ നയിക്കുമെന്നായിരുന്നു ജോർജ്ജ് സൈമന്റെ പ്രഖ്യാപനം. ബുചാറസ്റ്റിലെ പുരോഗമനവാദിയായ മേയറാണ് ഗണിത ശാസ്ത്രജ്ഞൻ കൂടിയായ ഡാൻ.
ബുചാറസ്റ്റിലെ നിക്കുസോർ ഡാനിന്റെ വസതിയിലേക്ക് ആയിരങ്ങളാണ് ആശംസകളുമായി എത്തുന്നത്. പുതുതലമുറ വോട്ടർമാരാണ് ഇവരിലേറെയുമെന്നതാണ് ശ്രദ്ധേയമായ കാര്യം. റൊമേനിയയുടെ പുനർ നിർമ്മാണം നാളെ മുതൽ ആരംഭിക്കുന്നതയാണ് ഡാൻ വിജയത്തിന് പിന്നാലെ പ്രഖ്യാപിച്ചത്. വിജയം നിങ്ങളുടേതാണെന്നും നിക്കുസോർ ഡാൻ അണികളോട് പ്രതികരിച്ചു.യുക്രൈനുള്ള പിന്തു തുടരുമെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നുമാണ് ഡാൻ പ്രചാരണ വേളയിൽ വിശദമാക്കിയത്.
വിവാദമായ റഷ്യൻ ഇടപെടലുകൾക്ക് പിന്നാലെ റദ്ദാക്കിയ ആദ്യ ഘട്ട ബാലറ്റുകൾക്ക് ആറ് മാസത്തിന് ശേഷമാണ് റൊമേനിയയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂറോപ്യൻ യൂണിയനിൽ വീറ്റോ അധികാരമുള്ള വ്യക്തിയാണ് റൊമേനിയൻ പ്രസിഡൻറ്. സൈനിക സഹായങ്ങൾ തീരുമാനിക്കുന്ന ഡിഫെൻസ് കൌൺസലിന്റെ അധികാരവും റൊമേനിയയ്ക്ക് ആണ്. യൂറോപ്യൻ യൂണിയനും നാറ്റോ അനുകൂല നിലപാടാണ് ഡാനുള്ളത്.

