ന്യൂഡൽഹി : ആക്രമണങ്ങൾ നടത്താൻ പാകിസ്ഥാൻ ദീർഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിക്കുന്നത് തുടരുകയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഇന്ത്യയ്ക്ക് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രതികാര നടപടികൾ നിയന്ത്രിതവും ആക്രമണാത്മകമല്ലാത്തതുമായ രീതിയിലാണ് നടത്തിയതെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണ്. ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും വരെ പാകിസ്ഥാൻ ലക്ഷ്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോണുകൾ, ദീർഘദൂര ആയുധങ്ങൾ, ലോയിറ്ററിങ് അമ്യൂണിഷൻ, യുദ്ധവിമാനങ്ങൾ എന്നിവ പാകിസ്ഥാൻ ഉപയോഗിച്ചു.
ഇന്ത്യ ഇവ നിർവീര്യമാക്കി. 26 ലധികം സ്ഥലങ്ങളിൽ പാകിസ്ഥാൻ വ്യോമമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ചു. ഉധംപൂർ, ഭുജ്, പത്താൻകോട്ട്, ബട്ടിൻഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലെ ഉപകരണങ്ങൾക്ക് പാക് ആക്രമണങ്ങളിൽ കേടുപാടുകൾ വന്നുവെന്നും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും കേണൽ അറിയിച്ചു.
പുലർച്ചെ 1:40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി പാകിസ്ഥാൻ അതിവേഗ മിസൈലുകൾ ഉപയോഗിച്ചതായും കേണൽ സോഫിയ ഖുറേഷി കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ ജനവാസ മേഖലകളെയാണ് ലക്ഷ്യമിടുന്നതെന്ന് സൈന്യത്തിന്റെ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. പ്രകോപനങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം പാകിസ്ഥാന്റെ നടപടികളാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഇന്ന് ആവർത്തിച്ചു.

