കൊല്ലം: കേരള ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്ന തേവള്ളി പൈനുംമുട്ടിൽ വീട്ടിൽ നജിമുദ്ദീൻ (72) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
ഒരുകാലത്ത് കേരളത്തിനകത്തും പുറത്തുമുള്ള കാൽപ്പന്തുകളങ്ങളെ ആരവങ്ങളിൽ ആറാടിച്ച പേരായിരുന്നു നജിമുദ്ദീൻ. അപാരവേഗവും സാങ്കേതികത്തികവും ഒത്തിണങ്ങിയ നജിമുദ്ദീന്റെ ചലനങ്ങൾ ഗാലറിയിൽ ആവേശത്തിരമാലകൾ സൃഷ്ടിച്ചു. നജിമുദ്ദീൻ-സേവ്യർ പയസ് ജോഡിയുടെ കേളീ മുഹൂർത്തങ്ങൾ കാണാൻ നാടുമുഴുവൻ ഒഴുകിയെത്തിയിരുന്ന കാലമുണ്ടായിരുന്നു.
സന്തോഷ് ട്രോഫി ജേതാവും മുൻ കേരള ഫുട്‌ബോൾ ടീം നായകനുമായ നജിമുദ്ദീൻ എട്ട് വർഷത്തോളം കേരളത്തിനായും രണ്ട് പതിറ്റാണ്ടോളം ട്രാവൻകൂർ ടൈറ്റാനിയത്തിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. റഷ്യയ്കക്കും ഹംഗറിക്കുമെതിരെ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായവുമണിഞ്ഞിട്ടുണ്ട്. ടൈറ്റാനിയം ടീമിന്റെ പരിശീലകനുമായിരുന്നു. 1975 ൽ മികച്ച കായിക താരത്തിനുള്ള ജി.വി. രാജ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.

