വാഷിംഗ്ടൺ :യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ചുമത്തില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് പരിഹരിക്കുന്നതിനായി ഇന്ത്യ ഒരു വ്യാപാര കരാർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ദോഹയിൽ പ്രഖ്യാപിച്ചു.
സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവയെ പ്രതിരോധിക്കാൻ യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഇന്ത്യയിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
മെയ് 12 ന് ഇന്ത്യ ലോക വ്യാപാര സംഘടനയ്ക്ക് സമർപ്പിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തിയേക്കാമെന്ന് റിപ്പോർട്ടുകൾ. ട്രംപിന്റെ അധിക തീരുവ 7.6 ബില്യൺ ഡോളർ വിലമതിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങളെ ബാധിക്കുമെന്ന് ഇന്ത്യ സംഘടനയെ അറിയിച്ചിരുന്നു.
മാർച്ചിലാണ് ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് യുഎസ് അധിക താരിഫ് ചുമത്തിയത്. മിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഏഴ് ശതമാനം താരിഫാണ് യുഎസ് ഏർപ്പെടുത്തിയത്. ഓട്ടോമൊബൈലുകൾ, ഓട്ടോ പാർട്സ്, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25 ശതമാനം പ്രത്യേക തീരുവ ചുമത്തിയപ്പോൾ ഫാർമസ്യൂട്ടിക്കൽസ്, സെമികണ്ടക്ടറുകൾ എന്നിവയ്ക്ക് മാത്രമാണ് ഇളവുകൾ നൽകിയത്.
2018ൽ ആദ്യ ട്രംപ് സർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയ താരിഫിന്റെ തുടർച്ചയായിട്ടായിരുന്നു നടപടി. സ്റ്റീൽ, അലുമിനിയം എന്നിവയുടെ തീരുവയ്ക്ക് പുറമേ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 26 ശതമാനം തിരിച്ചടി തീരുവ ചുമത്തുമെന്നും ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു.

