മലപ്പുറം: യുഡിഎഫുമായുള്ള സഹകരണത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പി. വി അൻവർ എംഎൽഎ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കുമെല്ലാമൊടുവിൽ വിഡി സതീശൻ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.വി അൻവർ .യുഡിഎഫ് തന്നെ നിരന്തരമായി അവഗണിക്കുകയാണെന്ന് അൻവർ പറഞ്ഞു. പറഞ്ഞ വാക്കുകൾ ഒന്നും പാർട്ടി പാലിക്കുന്നില്ലെന്നും മുഖത്തേക്ക് ചെളി വാരി എറിയിക്കുകയാണെന്നും അൻവർ പ്രതികരിച്ചു. ഇനി യുഡിഎഫിന്റെ കാല് പിടിക്കാനായി താൻ പോകില്ലെന്നും. തന്നെ യുഡിഎഫ് ദയാവധത്തിന് വിട്ടുകൊടുത്തുവെന്നും അൻവർ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് അൻവർ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. യുഡിഎഫിന്‍റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പിവി അൻവര്‍ പറഞ്ഞു.

