പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്

0

ശ്രീന​ഗർ: കശ്മീരിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് സംഭവം. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തി മേഖലയിൽ ഡ്രോണുകൾ അടക്കം ഉപയോഗിച്ചുള്ള പാകിസ്ഥാൻ ആക്രമണം തുടരുന്നതിനിടെയാണ് ഒരു യുവതിക്ക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടമായത്.

ഇന്നലെ രാത്രിയ്ക്കുശേഷം പാകിസ്ഥാൻ ആരംഭിച്ച കനത്ത ഷെല്ലാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്.ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നൽകുന്നത്. പാകിസ്ഥാൻറെ ഡ്രോണുകളും മിസൈലുകളുമടക്കം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തിരുന്നു. ഇന്നലെ രാത്രി ബാരാമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകൾക്കുനേരെയടക്കം കനത്ത ഷെല്ലാക്രമണം ഉണ്ടായിരുന്നു. ഇതിന് മറുപടിയായി ഇന്ത്യൻ സൈന്യയും ശക്തമായ തിരിച്ചടി നൽകിയിരുന്നു. ഇതിനിടെ, ജമ്മു നഗരത്തിലടക്കം പാകിസ്ഥാൻറെ ഡ്രോൺ ആക്രമണം തുടരുകയാണ്. ഇന്ന് പുലർച്ചെയും ജമ്മുവിൽ ആക്രമണം ഉണ്ടായത്. എന്നാൽ, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് ഡ്രോണുകൾ തകർത്തു. ജമ്മുവിൽ മുഴുവൻ ബ്ലാക്ക് ഔട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ ചെറുത്ത ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് തകർത്തു. ജമ്മുവിലെ സാംബയിലാണ് പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ ഭീകരർ ശ്രമിച്ചെന്നും ഇവരെ വധിച്ചെന്നും ബിഎസ്എഫ് വ്യക്തമാക്കി. സാംബ അതിർത്തിയിൽ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും ബിഎസ്എഫ് ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

ഇന്ത്യയുടെ സംയുക്ത സൈന്യം ശക്തമായ ആക്രമണമാണ് ഇന്നലെ രാത്രിയിൽ പാകിസ്ഥാനിൽ നടത്തിയത്. രാജ്യത്തിന്റെ കര,നാവിക,വ്യോമ സേനകൾ പാകിസ്ഥാനിലെ വിവിധ ന​ഗരങ്ങളിൽ ആക്രമണം നടത്തി. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് പാകിസ്ഥാൻ ഇപ്പോൾ നേരിടുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ ശക്തമായ ആക്രമണത്തിൽ നടുങ്ങി നിൽക്കുന്ന പാകിസ്ഥാന് ഇരട്ടപ്രഹരം നൽകി ആഭ്യന്തര യുദ്ധവും രൂക്ഷമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബലൂച് ലിബറേഷൻ ആർമി ശക്തമായ സൈനിക നീക്കങ്ങളാണ് പാകിസ്ഥാൻ സൈന്യത്തിനെതിരെ നടത്തുന്നത്. ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ ബലൂച് ലിബറേഷൻ ആർമി പിടിച്ചെടുത്തു. ബലൂച് ലിബറേഷൻ ആർമി പാക് സൈന്യത്തിനെതിരെ നേടുന്ന നിർണായക വിജയമാണിത്.

കഴിഞ്ഞ കുറേ ദിവസങ്ങളാണ് ബലൂച് ലിബറേഷൻ ആർമി ശക്തമായ തിരിച്ചടിയാണ് പാക് സൈന്യത്തിന് നൽകുന്നത്. ദിവസങ്ങളായി ബിഎൽഎ പാകിസ്ഥാൻ സൈന്യത്തിന് നേരെ വൻതോതിലുള്ള ആക്രമണങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മർദ്ദത്തിലാണ്. ഇതിനിടയിലാണ് പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയുണ്ടായിരിക്കുന്നതും. ഇതോടെ ഇന്ത്യയുടെ അയൽരാജ്യം നേരിടുന്നത് സമാനതകളില്ലാത്ത തരം പ്രതിസന്ധിയെന്നാണ് റിപ്പോർട്ട്.

ബിഎൽഎയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്ഥാന് ദീർഘമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎൽഎ പാകിസ്ഥാൻ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം കനക്കുന്നതിനിടെ ബിഎൽഎ വൻമുന്നേറ്റം നടത്തിയിരിക്കുന്നത്. ബിഎൽഎ വിമോചന സമരം ശക്തമാക്കിയതായാണ് വിവരം.

കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎൽഎ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴുസൈനികരെയാണ് അവർ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്‌ഫോടനത്തിൽ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അർധരാത്രിയോടെ ബിഎൽഎ ക്വറ്റയിൽ ആധിപത്യം സ്ഥാപിച്ചതായ വാർത്തയും പുറത്തുവരുന്നത്.

ബലൂച് വിമോചന പോരാട്ടം അടിച്ചമർത്താൻ പാകിസ്ഥാൻ കഴിഞ്ഞ കുറച്ചുനാളുകളായി പരിശ്രമിക്കുന്നുണ്ട്. ബിഎൽഎ പോരാളികൾക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയിരുന്നത്. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്രതലത്തിൽ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടിയിരുന്നില്ല.

അതിനിടെ, പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയെന്ന വാർത്തകളും പുറത്തുവരുന്നത്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് ജനറൽ അസിം മുനീറിനെ അജ്ഞാത കേന്ദ്രത്തിൽ തടങ്കിലിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചെയർമാൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി, ജനറൽ ഷഹീർ ഷംസാദ് മിർസ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസിം മുനീറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെന്നും സൈനിക കോടതിയിൽ വിചാരണ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ഇന്ത്യ ഇന്നലെ രാത്രിയിൽ പാകിസ്ഥാന്റ വിവിധ ന​ഗരങ്ങളിൽ ശക്തമായ മിസൈലാക്രമണം നടത്തി. പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതോടെ നടുങ്ങിവിറച്ചിരിക്കുകയാണ് പാകിസ്ഥാൻ. ജമ്മുവിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതിന് പിന്നാലെ തലസ്ഥാനമായ ഇസ്‌ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും ഉൾപ്പെടെയുള്ള പാക് ന​ഗരങ്ങളിൽ ശക്തമായ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകൾ മാത്രം അകലെയും സ്ഫോടനമുണ്ടായി. ഇതിന് പിന്നാലെ ഷഹബാസ് ഷരീഫിനെ ഇവിടെ നിന്നും മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു മറുപടിയെന്നോണമാണ് പാക് സൈന്യം ജമ്മുവിൽ ഇന്നലെ രാത്രി ആക്രമണത്തിന് ശ്രമിച്ചത്. എന്നാൽ, പാക് സൈന്യത്തിന്റെ ആക്രമണ ശ്രമങ്ങളെ ചെറുത്ത ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽനിന്ന് കറാച്ചിയിലേക്കു കനത്ത മിസൈൽ ആക്രമണമുണ്ടായെന്നാണ് സൂചന. കറാച്ചി തുറമുഖത്തുനിന്ന് തുടർസ്ഫോടനങ്ങൾ കേട്ടതായി മാധ്യമ റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ വ്യോമസേനയും കറാച്ചിയിൽ ആക്രമണം നടത്തിയതായാണ് വിവരം. കറാച്ചിയിലെ പാക്ക് നാവികസേനാ താവളത്തിനു കനത്ത നാശനഷ്ടമുണ്ടായി. സിയാൽക്കോട്ടിലും ലഹോറിലും റാവൽപിണ്ടിയിലും കനത്ത വ്യോമാക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈൽ ആക്രമണം നടത്തിയെന്നാണു വിവരം.


Office: 0484-2312029

LEAVE A REPLY

Please enter your comment!
Please enter your name here