തന്നെ മർദ്ദിച്ചെന്ന മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിൻ്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് പരാതിക്കാരനായ മാനേജർ വിപിൻ പ്രതികരിച്ചത്. താനൊരു സിനിമാ പ്രവർത്തകനാണെന്നും പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ ചൂണ്ടിക്കാണിച്ചു.
ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജർ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു. തൻ്റെ ഫ്ളാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതെന്നാണ് പരാതി. നേരത്തെ പരാതിക്കാരനായ വി വിപിൻ കുമാറിൻ്റെ മൊഴി ഇൻഫോപാർക്ക് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും അതൊക്കെ പിന്നീട് പറയുമെന്നും പൊലീസിന് വിശദമനായ മൊഴിനൽകിയിട്ടുണ്ടെന്നും വിപിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

