ഹൈസ്‌കൂളില്‍ 1200, യുപിയില്‍ 1000 മണിക്കൂര്‍; ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെ വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറക്കി

0

തിരുവനന്തപുരം: ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെ പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍. ഹൈസ്‌കൂള്‍ ക്ലാസുകള്‍ അരമണിക്കൂര്‍ കൂട്ടും. യുപിയില്‍ രണ്ട് ശനിയാഴ്ചയും ഹൈസ്‌കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കും. എല്‍പി ക്ലാസുകാര്‍ക്ക് ഇത്തവണ അധിക ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കില്ല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായ വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിലാണ് തീരുമാനം.

വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ചില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് വരേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറക്കുന്നതിനാല്‍, കോടതിയലക്ഷ്യ നടപടി ഒഴിവാക്കാന്‍ മന്ത്രി വെള്ളിയാഴ്ച അടിയന്തരയോഗം വിളിച്ച് ചേര്‍ക്കുകയായിരുന്നു.

എല്‍പിയില്‍ 800 മണിക്കൂര്‍ അധ്യയന സമയം ഇപ്പോള്‍ത്തന്നെ ഉള്ളതിനാലാണ് അധിക ശനിയാഴ്ച ഒഴിവാക്കിയത്. യുപിയില്‍ 1000 മണിക്കൂര്‍ അധ്യയന സമയം ഉറപ്പാക്കാനാണ് രണ്ട് അധിക ശനിയാഴ്ചകള്‍. ഹൈസ്‌കൂളില്‍ 1200 മണിക്കൂര്‍ ഉറപ്പാക്കാന്‍ ആറ് അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂര്‍ ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു. അരമണിക്കൂര്‍ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല.

ആഴ്ചയില്‍ തുടര്‍ച്ചയായി ആറ് പ്രവൃത്തി ദിനം വരാത്ത തരത്തിലാവും ശനിയാഴ്ചത്തെ ക്ലാസുകള്‍. കലണ്ടര്‍ തീരുമാനിച്ചത് ഹൈക്കോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here