ഇസ്ലാമാബാദ്: ജമ്മുകാശ്മീൽ പഹൽഗാമിലെ ബൈസരൻ ഹിൽ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിൽ ആദ്യ പ്രതികരണവുമായി പാകിസ്ഥാൻ രംഗത്ത്. ആക്രമണത്തിൽ തങ്ങളെ കുറ്റപ്പെടുത്തരുതെന്നും ഇത് ആഭ്യന്തര കലാപമാണെന്നും ഇന്ത്യക്കെതിരായ കലാപത്തിന്റെ ഭാഗമാണെന്നും ആണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കിയത്.
പാകിസ്ഥാന്റെ ലൈവ് 92 ന്യൂസ് ചാനലിനോടായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം ഉണ്ടായത്. ‘ആക്രമണവുമായി പാകിസ്ഥാന് ബന്ധമില്ല. നാഗാലാൻഡ് മുതൽ കാശ്മീർ വരെയും ചത്തീസ്ഡഗിലും മണിപ്പൂരിലും ദക്ഷിണേന്ത്യയിലുമെല്ലാം കലാപങ്ങൾ നടക്കുകയാണ്. ആക്രമണം വിദേശ ഇടപെടലുകളുടെ ഭാഗമായി ഉണ്ടായതല്ല, മറിച്ച് പ്രാദേശിക പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ്. ഇത് അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരാണ്’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
‘ഹിന്ദുത്വ ശക്തികൾ ന്യൂനപക്ഷങ്ങളെയും ക്രിസ്ത്യാനികളെയും ബുദ്ധമതക്കാരെയും മുസ്ലീങ്ങളെയും അടിച്ചമർത്തുകയാണ്. അതിനാൽ ആളുകൾ പ്രതികരിക്കുന്നു. ബലൂചിസ്ഥാനിലെ സംഘർഷങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുകയാണ്. പാകിസ്ഥാനിലെ അസ്ഥിരതയ്ക്ക് പിന്നിൽ ഇന്ത്യയുടെ കരങ്ങളുണ്ടെന്നതിന് നിരവധി തവണ തെളിവുകൾ ഞങ്ങൾ ഹാജരാക്കിയിട്ടുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് സാഹചര്യത്തിലും ഭീകരവാദത്തെ എതിർക്കുന്നവരാണ് പാകിസ്ഥാൻ. സ്വന്തം പൗരന്മാരോടുള്ള ഇന്ത്യയുടെ സമീപനമാണ് സംഘർഷങ്ങൾക്ക് വഴിതെളിക്കുന്നത്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട ആളുകൾക്കെതിരെ സൈന്യവും പൊലീസും അതിക്രമങ്ങൾ നടത്തുന്നു, എന്നിട്ട് പാകിസ്ഥാനെ പഴിക്കുന്നു’ എന്നും പാക് പ്രതിരോധ മന്ത്രി ആരോപിച്ചു. അതേസമയം പാകിസ്ഥാന്റെ ആരോപണങ്ങളിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല

