തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലാണ് എൻ പ്രശാന്ത് ഐഎഎസ്.
സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഹിയറിങിന് വിളിച്ചതിന് പിന്നാലെ ചില വിചിത്ര ആവശ്യങ്ങൾ എൻ പ്രശാന്ത് മുന്നോട്ട് വെച്ചിരുന്നു. ഹിയറിങ് റെക്കോർഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമാണ് എൻ പ്രശാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ എൻ പ്രശാന്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐ എ എസിൻ്റെ ആവശ്യം അംഗീകരിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ പറയുന്നു. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിംഗിന് നോട്ടീസ് നൽകിയിരിക്കുന്നത്.