ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളിൽ നിന്ന് ജാതിനാമങ്ങൾ നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
2025-26 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകളുടെയും കോളേജുകളുടെയും പേരുകൾക്കൊപ്പം ജാതിനാമങ്ങൾ നൽകരുതെന്ന് ജസ്റ്റിസ് ഡി. ഭരത് ചക്രവർത്തി ഉത്തരവിട്ടു.
അത്തരം പേരുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാല് ആഴ്ചയ്ക്കുള്ളിൽ അവ നീക്കം ചെയ്യാൻ ആവശ്യപ്പെടണമെന്നും അവ നീക്കം ചെയ്തില്ലെങ്കിൽ സ്ഥാപനത്തിന്റെ അംഗീകാരം പിൻവലിക്കുമെന്നും കോടതി പറഞ്ഞു.
ജാതിനാമങ്ങൾ നീക്കം ചെയ്യാതെ അംഗീകാരം നഷ്ടപ്പെട്ടാൽ, ഈ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ മറ്റ് അംഗീകൃത സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി കെ. ചന്ദ്രു അധ്യക്ഷനായ സമിതി സമർപ്പിച്ച നിർദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കികൂടേയെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ സർക്കാരിനോട് ചോദിച്ചിരുന്നു.

