ഫിലിം ചേംബർ കബളിപ്പിച്ചു, നടന്‍റെ പേര് പുറത്തുപറയില്ലെന്ന് അവർ സമ്മതിച്ചതാണ്; വിൻസി അലോഷ്യസ്

0

കൊച്ചി: സിനിമാ സെറ്റില്‍ മോശമായി പെരുമാറിയ നടനെതിരെ പരാതി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച്‌ നടി വിന്‍സി അലോഷ്യസ്. പരാതിയില്‍ പറഞ്ഞ നടന്‍റെ പേരും സിനിമയുടെ പേരും പുറത്തുപറയരുതെന്ന് പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്ന് അറിയില്ലെന്നും വിന്‍സി പറയുന്നു.

പരാതി എങ്ങനെ പുറത്തുവന്നത് എന്ന് എനിക്കറിയില്ല. ആ നടന്‍റെ പേരോ സിനിമയുടെ പേരോ മാധ്യമങ്ങള്‍ക്ക് മുന്നിലോ പൊതുസമൂഹത്തിന് മുന്നിലോ വരരുതെന്ന് നൂറുതവണ ഞാൻ പറഞ്ഞതാണ്. എന്നിട്ടും അയാളുടെ പേര് പുറത്തുവന്നത് എങ്ങനെയാണെന്നറിയില്ല. അവരുടെ ബോധമില്ലായ്മയുടെ കൈയിലാണല്ലോ ആ പരാതി നല്‍കിയതെന്ന കുറ്റബോധമാണ് എനിക്കിപ്പോളുള്ളത്.

ഇയാളുടെ പേര് ഒരിക്കലും പുറത്തുപറയില്ലെന്ന് പറഞ്ഞാണ് ഫിലിം ചേംബർ പരാതി വാങ്ങിയത്. പക്ഷേ അവർ തന്നെ അയാളുടെ പേര് പുറത്തുവിട്ടു. അതൊരുതരത്തില്‍ ഒരു കബളിപ്പിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.

കാരണം ഒരാളുടെ തെറ്റ് കാരണം അയാള്‍ അഭിനയിച്ച ഇറങ്ങാനിരിക്കുന്ന എല്ലാ സിനിമകളേയും അത് ബാധിക്കാന്‍ പാടില്ല. ഒരാള്‍ കാരണം ബാക്കിയുള്ളവര്‍ ക്രൂശിക്കപ്പെടരുത് എന്ന് കരുതുന്ന ആളാണ് ഞാന്‍. അതിനാലാണ് പരാതിയില്‍ അത് വ്യക്തമായി പറഞ്ഞിരുന്നത്.

അത് എങ്ങനെ പുറത്തുവന്നു എന്ന് എനിക്കറിയില്ല. ഇങ്ങനെയൊരു പ്രശ്‌നം വന്നപ്പോള്‍ ആദ്യം ഞാന്‍ ഒറ്റക്കായിരുന്നെങ്കിലും പിന്നീട് ഒരുപാട് പേര്‍ പിന്തുണയുമായെത്തി. സിനിമാ രംഗത്തുള്ള എല്ലാ സംഘടനകളും ബന്ധപ്പെടുകയും അതിന്റെ നിയമനടപടികള്‍ പറഞ്ഞുതരികയും ചെയ്തിരുന്നു.

ഈ സിനിമയ്ക്കും ഇന്‍റേണല്‍ കമ്മിറ്റി ഉണ്ടായിരുന്നു. സിനിമാ സെറ്റില്‍ അത് സംഭവിച്ചപ്പോള്‍ ഐസി അംഗം എന്നെ ബന്ധപ്പെടുകയും പരാതിയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ആ സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്ന സമയം ആയതിനാലാണ് അന്ന് പരാതി നല്‍കാതിരുന്നത്.

ആ സിനിമയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് പരാതി നല്‍കാതിരുന്നത്. അതിനാലാണ് വ്യക്തിപരമായി തീരുമാനെടുത്തത്. ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യില്ല എന്ന് നിലപാട് എടുക്കുകയും ചെയ്തത്.

എനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അമ്മ, ഫെഫ്ക, ഡബ്ല്യുസിസി, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനകളെല്ലാം എന്നോട് സംസാരിച്ചിരുന്നു. സിനിമാ സെറ്റിലെ ഐസിയുടെ മോണിറ്ററിങ് കമ്മിറ്റി സമീപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here