വണ്ടൂർ∙കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തൽമണ്ണ ആർഡിഒ കോടതി പിഴ ചുമത്തിയത്. പ്രദേശത്തെ റസ്റ്ററന്റിൽ നടന്ന വിവാഹ സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം കൊടുത്ത വെള്ളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ ചിലന്തി വല ഉൾപ്പെടെ കണ്ടത്.
കിട്ടിയ ആൾ വെള്ളക്കുപ്പി പൊട്ടിക്കാതെ റസ്റ്ററന്റിൽ ഏൽപ്പിച്ചു. ഇവർ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധനയെ തുടർന്നു വണ്ടൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ കെ.ജസീല നിർമാണ കമ്പനിക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറി. സംഭവത്തിൽ നിർമാതാക്കൾക്കും വിൽപനക്കാർക്കും വിതരണക്കാർക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും കോടതി പറഞ്ഞു.