ആലപ്പുഴ: ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. കായംകുളത്ത് സ്കൂൾ വിദ്യാർത്ഥി അടക്കം നിരവധിപേരെ തെരുവ് നായ ആക്രമിച്ചു. കായംകുളം പ്രതാങ്ങമൂട് ജംഗ്ഷനിൽ ആയിരുന്നു സംഭവം. തെരുവ് നായയുടെ കടിയേറ്റവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വീട്ടിൽ നിന്നു പുറത്തേക്കിറങ്ങിയാൽ ഏതുനിമിഷവും തെരുവുനായ ആക്രമണം പ്രതീക്ഷിക്കാവുന്ന നിലയിലാണു ജില്ല. ഡിസംബർ– ജനുവരി മാസങ്ങളിലായി തെരുവുനായ ആക്രമണത്തിൽ മൂന്നു പേർക്കാണു ജീവൻ നഷ്ടമായത്. എന്നിട്ടും വേണ്ടത്ര പ്രതിരോധ പ്രവർത്തനങ്ങളോ തെരുവുനായ്ക്കളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യമോ ഒരുക്കുന്നില്ലെന്ന് ആരോപണമുണ്ട്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലച്ചതോടെ അവയുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
ചെറിയ പ്രദേശത്തു പരിധിയിലധികം തെരുവുനായ്ക്കൾ എത്തുന്നതോടെ ഭക്ഷണം അപര്യാപ്തമാകും. ഭക്ഷണം ലഭിക്കാതെ വരുന്ന നായ്ക്കൾ കൂട്ടംകൂടി മനുഷ്യരെ വരെ ആക്രമിക്കുന്ന സ്ഥിതിയും വരും. രാത്രികാലങ്ങളിൽ ഹോട്ടലുകളിലെയും മറ്റും മാലിന്യം തള്ളുന്നതാണു നായ്ക്കളുടെ പ്രധാന ഭക്ഷണം. ഇതു ലഭിക്കാതെ വിശന്നു കിടക്കുന്ന നായ്ക്കൾ കുട്ടികളെയടക്കം ആക്രമിക്കാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ പറഞ്ഞു.

