തിരുവനന്തപുരം: ബിജെപിയെയും സിപിഎമ്മിനെയും പുകഴ്ത്തി പാർട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ശശി തരൂരിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്ത്.
പാർട്ടിക്ക് അതീതനായി പ്രവർത്തിക്കുന്ന തരൂരിനെ ഹൈക്കമാൻറ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും തരൂർ മണ്ഡലം തിരിഞ്ഞുനോക്കുന്നില്ലെന്ന വിമർശനവും കടുത്തിട്ടുണ്ട്.
ശശി തരൂരിൻറെ തുടർച്ചയായ നിലപാടുകളിൽ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. നേതാക്കൾ ഒന്നാകെ എതിർത്താലും തിരുത്താൻ ശ്രമിച്ചാലും ന്യായങ്ങൾ നിരത്തി നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന തരൂർ ശൈലിയാണ് കേരളത്തിലെ നേതാക്കളെ ചൊടിപ്പിക്കുന്നത്.
സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയതിൻറെ മാനക്കേട് മാറും മുമ്പാണ് പ്രധാനമന്ത്രി മോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് തരൂർ നൽകിയത്.
പാർട്ടിക്ക് പുറത്തും സ്വീകാര്യതയുള്ള തരൂർ എതിരാളികളെക്കുറിച്ച് നല്ലത് പറഞ്ഞാൽ അതു സമൂഹത്തിൽ സ്വാധീനമുണ്ടാക്കും എന്നതാണ് ആശങ്ക.

