തിരുവനന്തപുരം: ആശമാരുടെ സമരത്തിൽ കേരള സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ. ശമ്പളം കൊടുക്കാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് പത്രകുറിപ്പിൽ പറഞ്ഞു.
സ്വന്തം വീഴ്ച്ച മറയ്ക്കാൻ കേരളം കേന്ദ്രത്തെ പഴിചാരുകയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ബജറ്റിൽ അനുവദിച്ചതിനുപുറമേ 120 കോടി രൂപ കേരളത്തിന് നൽകി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു .
കേന്ദ്രത്തിൽനിന്ന് പണം കിട്ടാൻ വൈകിയതാണ് ശമ്പളവിതരണം വൈകാൻ കാരണമായതെന്ന സംസ്ഥാന മന്ത്രിമാരുടെ പ്രസ്താവന തെറ്റാണ്
2024-2025-ൽ സംസ്ഥാനത്തിനു നൽകേണ്ട 913.24 കോടി രൂപയുടെ സ്ഥാനത്ത് 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകി. ഒരു സംസ്ഥാനത്തോടും കേന്ദ്രം വിവേചനം കാണിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ ആശമാരുടെ സമരത്തിൽ കേന്ദ്രത്തിൻ്റെ വാദം തെറ്റാണെന്ന് കേരള സർക്കാർ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി തുകയൊന്നും നൽകാനില്ലെന്ന കേന്ദ്ര സർക്കാറിന്റെ വാദം തെറ്റാണെന്നും കോ-ബ്രാൻഡിംഗിന്റെ പേരിൽ 2023-24 വർഷത്തിൽ 636.88 കോടി രൂപ നൽകിയിട്ടില്ലെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

