ബ്രിട്ടൻ: ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ തീരത്ത് വടക്കൻ കടലിൽ ഓയിൽ ടാങ്കറിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. ചരക്ക് കപ്പലും ഓയിൽ ടാങ്കറും കൂട്ടിയിടിച്ചാണ് കപ്പലിന് തീ പിടിച്ചത്. തിങ്കളാഴ്ചയാണ് അമേരിക്കൻ ഓയിൽ ടാങ്കർ കപ്പലായ സ്റ്റെന ഇമ്മാക്കുലേറ്റും പോർച്ചുഗീസ് ചരക്കുകപ്പലായ സോളോംഗും തമ്മിൽ കൂട്ടിയിടിച്ചത്. തീ നിയന്ത്രണ വിധേയമായെങ്കിലും സംഭവിച്ച നാശ നഷ്ടം എത്രയാണെന്ന് വിലയിരുത്താൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് സോളോംഗിന്റെ ഉടമസ്ഥൻ അന്തർ ദേശീയ മാധ്യമങ്ങളോട് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്.
220000 ബാരൽ വിമാന ഇന്ധനമായിരുന്നു സ്റ്റെന ഇമ്മാക്കുലേറ്റ് കപ്പലിലുണ്ടായിരുന്നത്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന തരം ബാരലുകളിലായിരുന്നു ഇന്ധനം സൂക്ഷിച്ചിരുന്നത്. പുറത്ത് വന്ന ചിത്രങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടം കണക്കാക്കാൻ സാധിക്കില്ലെന്ന് അധികൃതർ വിശദമാക്കുന്നത്. സ്റ്റെന ഇമ്മാക്കുലേറ്റിനെ തീരത്തേക്ക് എത്തിക്കുന്നതിൽ 24 മണിക്കൂറിൽ തീരുമാനം ആവുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂട്ടിയിടിക്ക് പിന്നാലെ സോളോംഗിന്റ ക്യാപ്റ്റനായ റഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. അശ്രദ്ധമൂലമുള്ള ജീവഹാനിക്കാണ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

