തൃശൂർ: തൃശൂർ പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് ഏഴ് ലക്ഷത്തോളം രൂപ കവർന്നു മോഷ്ട്ടാക്കൾ. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം ഉണ്ടായത്. തൃശ്ശൂരിലെ എഎസ് ട്രേഡേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരൻ പേരാമംഗലം സ്വദേശി കടവി ജോർജ്ജിന്റെ വാഹനത്തിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.
ജോർജ് രാത്രി കടയടച്ചതിനുശേഷം വീട്ടിലേക്ക് വരുന്നതിനിടെ പേരാമംഗലം പള്ളിയിൽ പ്രാർത്ഥിക്കാനായി പോയിരുന്നു. തിരികെ വന്നപ്പോഴാണ് കാറിന്റെ ചില്ല് തകർത്ത് പണം മോഷ്ടിച്ച വിവരം ജോർജ്ജ് അറിയുന്നത്. എഎസ് ട്രേഡേഴ്സ് സ്ഥാപനം ഉടമ സ്ഥലത്ത് ഇല്ലാത്തതിനെ തുടർന്നാണ് ജീവനക്കാരൻ ജോർജ് അന്നത്തെ കളക്ഷൻ വീട്ടിലേക്ക് കൊണ്ടുവന്നത് എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ പേരാമംഗലം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

