തിരുവനന്തപുരം: ലഹരി വർധിക്കുന്നത് സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ വളരെ ലാഘവത്വത്തോടെയുള്ള മറുപടിയാണ് എക്‌സൈസ് മന്ത്രി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കുഴപ്പവുമില്ലെന്നാണ് മന്ത്രി പറഞ്ഞത്.
കേരളം അപകടത്തിലാണ്. ലഹരി മരുന്ന് വ്യാപനം തടയുന്നതാകണം സംസ്ഥാനത്തിന്റെ മുൻഗണന. എൻഫോഴ്‌സ്‌മെന്റ് പരാജയമാണ്.
വിമുക്തിയെന്ന ബോധവത്ക്കരണ പരിപാടി ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. എം.ഡി.എം.എ ഉൾപ്പെടെയുള്ള എല്ലാ രാസലഹരികളും കേരളത്തിൽ സുലഭമാണ്. അക്രമങ്ങൾ വർധിക്കുകയാണ്. അക്രമത്തിന്റെ സ്വഭാവവും മാറി. പല അക്രമങ്ങളും മറച്ചുവയ്ക്കപ്പെടുകയാണ്.
ലഹരമാഫിയയെ പ്രതിരോധിക്കാൻ പ്രതിപക്ഷം പൂർണപിന്തുണ നൽകിയിട്ടും സർക്കാരിന് തണുപ്പൻ നയമാണ്.
ലഹരി വ്യാപനം കേരളത്തെ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അപകടത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

