സദ്ഗുരുവിനൊപ്പം വേദി പങ്കിട്ട ഡി കെ ശിവകുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്

0

ബെംഗളൂരു: ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും പ്രമുഖ ആത്മീയ നേതാവുമായ സദ്ഗുരു ആതിഥേയത്വം വഹിച്ച മഹാശിവരാത്രി പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിച്ചതിന് കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാറിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനം. ഡി കെ ശിവകുമാറിന്റെ നടപടി പാര്‍ട്ടിയെ ആന്തരികമായി തകര്‍ക്കുന്നതാണെന്ന് എഐസിസി സെക്രട്ടറി പി വി മോഹന്‍ കുറ്റപ്പെടുത്തി.

ബുധനാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം ശിവകുമാറും സദ്ഗുരുവിനൊപ്പം വേദി പങ്കിട്ടിരുന്നു. ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മഹാശിവരാത്രി പരിപാടി ധ്യാനവും സംഗീതവും നൃത്തവും ഉള്‍പ്പെടുന്ന ഒരു രാത്രി നീണ്ടുനില്‍ക്കുന്ന ഉത്സവമാണ്.

”ഒരു മതേതര പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ഒരാള്‍ക്ക് എങ്ങനെ നന്ദി പറയുമെന്ന്,’  പി വി മോഹന്‍ ചോദിച്ചു. മഹാശിവരാത്രി ആഘോഷിക്കാന്‍ കോയമ്പത്തൂരിലെ ഇഷ യോഗാ സെന്ററിലേക്ക് ക്ഷണിച്ചതിന് ശിവകുമാര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത നന്ദി കുറിപ്പിനെ പരാമര്‍ശിക്കുകയായിരുന്നു മോഹന്‍. ഇഷ യോഗാ സെന്ററിലെ അനുഭവത്തെക്കുറിച്ച് പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ശിവകുമാര്‍, സദ്ഗുരുവിന് നന്ദി അറിയിച്ചുകൊണ്ട് ക്ഷണക്കത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

”അദ്ദേഹത്തിന്റെ (ശിവകുമാറിന്റെ) പ്രത്യയശാസ്ത്രപരമായ വഴികളെക്കുറിച്ച് എന്റെ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇഷ ഫൗണ്ടേഷനും ജഗ്ഗി വാസുദേവിന്റെ ആശയങ്ങളും ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങളുമായി ഒത്തുപോകുന്നു. ഞങ്ങള്‍ ആര്‍എസ്എസ് ആശയങ്ങള്‍ക്ക് എതിരാണ്, ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്ക് പാര്‍ട്ടി വിടാമെന്ന് രാഹുല്‍ ആവര്‍ത്തിച്ച് സൂചിപ്പിച്ചിരുന്നു, ”മോഹന്‍ പറഞ്ഞു.

കുംഭ മേളയില്‍ ബിജെപി നേതാക്കള്‍ സ്‌നാനം ചെയ്യുന്നതിനെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചതിന് പിന്നാലെ കുടുംബ സമേതം പ്രയാഗ് രാജിലെത്തി ത്രിവേണീ സംഗമത്തില്‍ മുങ്ങിക്കുളിച്ച ഡികെ ശിവകുമാറിന്റെ നടപടിയും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here