ബ്ലൂമിയ എന്ന വേനല്‍ പുല്ല് അമിതമായി ഭക്ഷിച്ചു, രവിയുടെ 5 പശുക്കൾ ചത്തു, പകരം രണ്ട് പശുക്കളെ നൽകി സർക്കാർ

0

തൃശൂര്‍: ജീവിതോപാധിയായ അഞ്ച് പശുക്കളെ നഷ്ടപ്പെട്ട രവിയെന്ന ക്ഷീരകര്‍ഷകന് കൈത്താങ്ങായി കേരള സര്‍ക്കാര്‍. ബ്ലൂമിയ എന്ന വേനല്‍ പുല്ല് അമിതമായി ഭക്ഷിച്ചതിനെ തുടര്‍ന്നാണ് രവിയുടെ ജീവിതോപാധിയായ 11 പശുക്കളില്‍ അഞ്ചെണ്ണെം ചത്തത്. ഇതിന് പകരം രവിയ്ക്ക് രണ്ട് പശുക്കളെ നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ കൈത്താങ്ങായത്.

കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ ‘ഡൊണേറ്റ് എ കൗ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ട് പശുക്കളെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. മന്ത്രി ജെ. ചിഞ്ചു റാണി പശുക്കളെ കൈമാറി. പ്രതിസന്ധിഘട്ടത്തില്‍ തന്നെ ചേര്‍ത്തുപിടിച്ച സംസ്ഥാന സര്‍ക്കാരിനും മന്ത്രി ജെ. ചിഞ്ചുറാണിക്കും കേരളഫീഡ്‌സ് അധികൃതര്‍ അടക്കമുള്ളവര്‍ക്കും രവി നന്ദി പറഞ്ഞു.

രവിയെ യഥാസമയം സഹായിച്ച അവണൂര്‍ പഞ്ചായത്തിലെ വെറ്ററിനറി ഡോ: രാജി, ഡോ. ശില്‍പ, പുഴയ്ക്കല്‍ പഞ്ചായത്ത് രാത്രികാല വെറ്ററിനറി ഡോക്ടര്‍ നിതിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി കെ.എസ്. കാലിത്തീറ്റ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിനി ധാതു ലവണങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങിന് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കേരള ഫീഡ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ സ്വാഗതവും ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ പി.പി. ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു. അവണൂര്‍ പഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോംസണ്‍ തലക്കോടന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത് മെംമ്പര്‍മാരായ പി.വി. ബിജു, ശ്രീലക്ഷ്മി സനീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. അജിത്ത് ബാബു, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. വീണ, കേരള വെറ്ററിനറി സര്‍വകലാശാല ഫാം ഡയറക്ടര്‍ ഡോ. ശ്യാം മോഹന്‍, വെളപ്പായ ക്ഷീരസംഘം പ്രസിഡന്റ് കെ.ആര്‍. സുരേഷ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here