മേപ്പാടി: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയായ അട്ടമലയിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ വനവാസി യുവാവ് ബാലനാണ് (25) മരിച്ചത്. ഇന്നുരാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കാട്ടാന ആക്രമണത്തെക്കുറിച്ച് പരാതികൾ നൽകിയിരുന്നിട്ടും വനംവകുപ്പ് നടപടികൾ കൈക്കൊള്ളാതിരുന്നതിനാലാണ് യുവാവിന്റെ ജീവൻ ബലിയർപ്പിക്കേണ്ടി വന്നതെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം ഏറ്റെടുക്കാൻ അനുവദിക്കാതെ പ്രതിഷേധിക്കുകയാണ് അട്ടമലയിലെ നാട്ടുകാർ. രണ്ടുദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതിരപ്പിള്ളി കല്ലാല എസ്റ്റേറ്റ് ഡിവിഷനിലും കാട്ടാന ആക്രമണം റിപ്പോർട്ട് ചെയ്തു. 8-ാം ബ്ലോക്കിൽ സ്റ്റാഫ് ക്വോർട്ടേഴ്സ് കാട്ടാനകൂട്ടം നശിപ്പിച്ചു. കെട്ടിടത്തിന്റെ വാതിലും ഭിത്തിയും തകർത്ത് അകത്തുകടന്ന ആന വലിയ നാശനഷ്ടമാണ് വരുത്തിയത്. വീട്ടിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ, വാഷിംഗ് മെഷിൻ, അലമാര വസ്ത്രങ്ങൾ എന്നിവ ആന നശിപ്പിച്ചു.
ക്വാർട്ടേഴ്സിൽ രാത്രി ആരും ഇല്ലായിരുന്നതിനാൽ ആളപായം ഒഴിവായി. ഇതേ എസ്റ്റേറ്റിലെ പ്രസാദ് എന്ന തൊഴിലാളിയെ കഴിഞ്ഞ ദിവസം ആന ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.

