വാഷിങ്ടൺ: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെയും കണ്ടെത്തി നാടുകടത്താൻ അമേരിക്ക നീക്കം തുടങ്ങി. ഇന്ത്യക്കാരുടെ ആരാധനാലയങ്ങളിലാണ് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. അനധിതൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തി നാടുകടത്തുന്നതിന്റെ ഭാഗമായാണ് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി തെരച്ചിൽ കർശനമാക്കിയത്.
അനധിതൃതമായി അമേരിക്കയിൽ തങ്ങുന്ന ചില ഇന്ത്യക്കാർ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ഗുരുദ്വാരകളിലെ പരിശോധനക്കെതിരെ സിഖ് സംഘടനകൾ രംഗത്തെത്തി. ഗുരുദ്വാരകളിലെ റെയ്ഡ് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകൾ പറഞ്ഞു.
ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിൻ്റെ തീരുമാനത്തിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു. അനധികൃത കുടിയേറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം.
നേരത്തെ, അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട നിരവധി ബ്രസീലുകാർ വിമാനത്തിലടക്കം കൊടിയ പീഡനമനുഭവിച്ചെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. നൂറിനടുത്ത് കണക്കിന് കുടിയേറ്റക്കാരാണ് അമേരിക്ക നാടുകടത്തിയതിനെ തുടർന്ന് ബ്രസീലിൽ എത്തിയത്. സംഭവത്തിൽ ബ്രസീൽ സർക്കാർ അമേരിക്കയോട് വിശദീകരണം തേടും. കുടിയേറ്റക്കാരോട് കാണിച്ച പെരുമാറ്റം മനുഷ്യാവകാശങ്ങളോടുള്ള വിമാനത്തിൽ യാത്രക്കാരെ എത്തിച്ചതെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 88 ബ്രസീലുകാർ കൈവിലങ്ങോടെയാണ് വിമാനമിറങ്ങിയത്. വിമാനത്തിനുള്ളിൽ എസി ഉണ്ടായിരുന്നില്ലെന്നും കുടിവെള്ളം നൽകിയില്ലെന്നും ഇവർ ആരോപിച്ചു. ശുചിമുറിയിൽ പോകാൻ പോലും അനുവദിച്ചില്ലെന്നും ഇവർ പറയുന്നു.

