ചൈനയോടുളള അമർഷം; ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്; നടപടികൾ ആരംഭിക്കാൻ ട്രംപിന്റെ ഉത്തരവ്

0

വാഷിം​ഗ്ടൺ ഡിസി: ലോകാരോ​ഗ്യ സംഘടനയിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്. ഡോണൾഡ് ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് നിർണ്ണായക നീക്കം. ഇതിനുള്ള നടപടികൾ ആരംഭിക്കാൻ ട്രംപ് ഉത്തരവിട്ടു കഴിഞ്ഞു. ഇത് സംബന്ധിച്ച് എക്സിക്യൂട്ടീവ് ഓർഡർ ഒപ്പ് വെക്കുന്നതിനിടെ ട്രംപ് മാദ്ധ്യമപ്രവർത്തകരോടും പിആർ ഡിപ്പാർട്ട്മെന്റുമായും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. യുഎൻ മാനദണ്ഡപ്രകാരം അം​ഗത്വം പിൻമാറ്റം പൂർത്തിയാകാൻ ഒരു വർഷത്തോളം എടുക്കും.

ലോകാരോ​ഗ്യ സംഘടനയക്ക് യുഎസ് നൽകുന്ന തുകയാണ് ട്രംപിനെ ചൊടിപ്പിച്ചത്. 500 ദശലക്ഷം ഡോളർ യുഎസ് നൽകുമ്പോൾ വികസിത രാജ്യമായ ചൈന നൽകുന്നത് ഇതിന്റെ പത്തിലൊന്നാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി . വലിയ ജനസംഖ്യയുള്ള രാജ്യം ഇത്രയും ചെറിയ തുക നൽകുന്നതിനെ മുൻപും ട്രംപ് വിമർശിച്ചിരുന്നു.

കഴിഞ്ഞ ടേമിൽ ധനസഹായം വെട്ടി കുറയ്‌ക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ട്രംപ് തുടക്കമിട്ടെങ്കിലും ജോബൈഡൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഇത് നിർത്തിവെക്കുകയായിരുന്നു. വലിയ തുക യുഎസ് ചെലവഴിക്കുമ്പോൾ അതിന്റെ നേട്ടം ചൈന കൊണ്ടു പോകുന്നതിലുള്ള എതിർപ്പാണ് ട്രംപിനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഈ തുക അമേരിക്കൻ ജനതയുടെ ആരോ​ഗ്യസംരക്ഷണ പദ്ധതികളിലേക്ക് മാറ്റിവെക്കുമെന്ന് മുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരിയിടെ സമയത്ത് ലോകാരോഗ്യ സംഘടന നിഷ്ക്രീയമായിരുന്നുവെന്നും ചൈനയാണ് സം​ഘടനയെ നിയന്ത്രിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

യുഎസിന്റെ പിൻമാറ്റം മൂന്നാലോക രാജ്യങ്ങളേയും ആഫ്രിക്കൻ രാജ്യങ്ങളെയാണ് കൂടുതലായും ബാധിക്കുക. യുഎസ് ധനസഹായം നിർത്തലാകുന്നതോടെ പല പൊതുജനാരോ​ഗ്യ പരിപാടികളുടെയും നടത്തിപ്പ് പോലും അവതാളത്തിലാകും. 2022-ലും 2023-ലും1.284 ബില്യൺ ഡോളറാണ് യുഎസ് ലോകാരോഗ്യ സംഘടനയ്‌ക്ക് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here