തിരുവനന്തപുരം: ഗോപൻ സ്വാമിയുടെ മരണത്തിൽ ചോദ്യവുമായി കോടതി. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടാണ് കോടതി ചോദ്യം ഉന്നയിച്ചത്. അതേസമയം മാധ്യമങ്ങൾ ഈ ചോദ്യം ചൂടിക്കാട്ടിയപ്പോൾ അച്ഛന്റേത് മരണമല്ല സമാധിയെന്നാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ ആവർത്തിച്ച് പറഞ്ഞത്.
മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം.
അതേസമയം കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ കൂട്ടിച്ചേർത്തു.

