ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പിബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ നിര്‍ദ്ദേശം. അതേ സമയം, കേസെടുത്ത് അന്വേഷിക്കാന്‍ എസ്‌ഐടിക്ക് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
ഹൈക്കോടതിയിലെ ഹര്‍ജിക്കാരനായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസെടുക്കാനുള്ള നടപടി ചോദ്യം ചെയ്ത് രണ്ട് പ്രമുഖ നടിമാരും ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റും നല്‍കിയ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയില്‍ വരും. കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ തീരുമാനം റദ്ദാക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ നിലപാട്.
നിയമ നടപടികളെ വഴിതിരിച്ചുവിടാനാണ് സജിമോന്‍ പാറയിലിൻ്റെ ശ്രമമെന്നാണ് സംസ്ഥാന വനിതാ കമ്മിഷൻ്റെ വാദം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തിൻ്റെ ഭാഗമായാണ് സജിമോന്‍ പാറയില്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇതിനകം കേസെടുത്തിട്ടുണ്ട്. അതിനാല്‍ ഹര്‍ജിക്കാരന്റെ ആവശ്യം കാലഹരണപ്പെട്ടുവെന്നുമാണ് വനിതാ കമ്മിഷൻ്റെ നിലപാട്. ഇരകള്‍ക്ക് പരാതിയില്ലെങ്കിലും പുതിയ ക്രിമിനല്‍ നടപടിക്രമമനുസരിച്ച് കേസെടുക്കേണ്ടത് ഭരണകൂടത്തിൻ്റെ ബാധ്യതയാണ് എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് പിന്നാലെ വിവാദവും തലപൊക്കി. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഉണ്ടായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ ഈ പേജുകളിലാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി ആര്‍ റോഷിപാല്‍ അടക്കമുള്ളവര്‍ വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയും ഹിയറിങ് നടക്കുകയും ചെയ്തിരുന്നു. നീക്കം ചെയ്ത പേജുകള്‍ പുറത്തുവരേണ്ടതുണ്ടെന്നായിരുന്നു ഹിയറിങ്ങില്‍ റോഷിപാല്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. ഈ നടപടിക്കെതിരെ വിവരാവകാശ കമ്മീഷൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.