കാട്ടുതീ: 30,000 പേരെ മാറ്റി പാര്‍പ്പിക്കും; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ട്രംപ് എത്തുന്നു

0

വാഷിംഗ്ടണ്‍: ലോസ്ഏഞ്ചല്‍സിലെ കാട്ടുതീയെ തുടര്‍ന്ന് പ്രദേശത്ത് 30,000 ആളുകളെ മാറ്റി പാര്‍ക്കും. കാട്ടുതീയില്‍ നിന്ന് ലോസ്ഏഞ്ചല്‍സ് ഒരു വിധത്തില്‍ കരകേറുന്നതിനിടെയാണ് രണ്ടിടങ്ങളിലായി വീണ്ടും കാട്ടുതീയുണ്ടായത്. കാട്ടുതീ മണിക്കൂറുകള്‍ക്കകം ഒരു പ്രദേശമാകെ പടര്‍ന്ന് പിടിക്കുകയായിരുന്നു. വരണ്ട കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.

അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വരുന്ന ദിവസം ലോസ്ഏഞ്ചല്‍സില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

തീ പടരുന്ന പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന 19,000 ആളുകളെ ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെയുണ്ടായ അവസ്ഥയേക്കാള്‍ അതിഭയാനകമായ അന്തരീക്ഷമാണ് ലോസ്ഏഞ്ചല്‍സില്‍ നിലവിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ലോസ്ഏഞ്ചല്‍സില്‍ ഏഴ് സ്ഥലങ്ങളിലാണ് കാട്ടുതീ പടരുന്നത്. കൂടുതല്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തീയണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ ആയിരക്കണക്കിന് ഗാലന്‍ വെള്ളം വഹിക്കാന്‍ കഴിയുന്ന രണ്ട് സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. ലോസ്ഏഞ്ചല്‍സിലെ ജയിലുകളില്‍ കഴിയുന്ന 4,600- ലധികം തടവുകാരെ വിവിധയിടങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കും. തീ നിയന്ത്രണവിധേയമാകാന്‍ പ്രയാസമാണെന്നും എന്നാലും കൂടുതല്‍ സേനാംഗങ്ങളെ ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അഗ്‌നിശമന സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here