കൊച്ചി : എറണാകുളം ചേന്നമംഗലത്തെ കൂട്ട കൊലപാതകത്തിൽ മരിച്ച 3 പേരുടെ പോസ്റ്റുമോർട്ടം ഇന്ന്. ചേന്നമംഗലം സ്വദേശി വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരുടെ പോസ്റ്റ്മോർട്ടമാണ് പറവൂർ താലൂക്ക് ആശുപത്രിയിലാണ് നടക്കുക.
ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകൾ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്നാണു വിവരം. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇവരുടെ വീട്ടിലെത്തിയത്. തുടർന്ന് ഋതു ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഋതുവിന്റെ കയ്യിൽ ഈ സമയം ഇരുമ്പ് വടിയുണ്ടായിരുന്നു. ഇതിനിടെ ഋതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം പകർത്തിയിരുന്ന വേണുവിന്റെ മകൾ വിനീഷയുടെ ഫോൺ ഇയാൾ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകൾ വിനീഷ എന്നിവരെ ഋതു തലയ്ക്കടിക്കുകയായിരുന്നുൂ. ജിതിൻ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഇയാൾ ഉപദ്രവിച്ചില്ല.
കസ്റ്റഡിയിലുള്ള പ്രതി ഋതുവിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. നേരത്തെ മാനസിക ആരോഗ്യപ്രശ്നങ്ങളുള്ള പ്രതി വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയുടെ കുടുംബാംഗങ്ങളെ അപഹസിച്ചതിലുള്ള വിരോധമാണ് പ്രകോപനമായതെന്നാണ് സൂചന.

